പാലക്കാട് ജില്ലയിലെ കാവശ്ശേരി കല്ലേപ്പുള്ളിയിൽ ബാറിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ സർവീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ബാർ മാനേജർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കല്ലേപ്പുള്ളിയിലെ ചിത്രപുരി ബാറിലാണ് വെടിവെപ്പ് നടന്നത്. കഴിഞ്ഞദിവസം രാത്രി 11.30 ബാറിൽ എത്തിയ ഒരു കൂട്ടം യുവാക്കൾ സർവീസ് മോശമാണെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കം ഉണ്ടാവുകയും ബാറിലെ കസേരകൾ അടക്കം തകർക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് യുവാക്കളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് ജീവനക്കാർ ഇവരെ വിട്ടയച്ചത്.
പിന്നീട് ഇവർ സുഹൃത്തുക്കളായ കൊട്ടേഷൻ സംഘവുമായി ബാറിൽ എത്തി പ്രശ്നമുണ്ടാക്കുകയും യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാർ മാനേജരായ രഘുനന്ദിന് നേരെ വെടിവെപ്പ് നടത്തുകയുമായിരുന്നു. വെടിവെപ്പിനെ തുടർന്ന് പരിക്കേറ്റ മാനേജർ രഘുനന്ദനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
5 യുവാക്കളെ ബാർ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കൂടുതൽ ചോദ്യം ചെയ്യുന്നതിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. പോലീസ് കസ്റ്റഡിയിലെടുത്ത 5 യുവാക്കളിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികൾ ആണെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക