ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയിൽ പുതിയ ചരിത്രമെഴുതിയ ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12-ത് ഫെയിൽ. നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും ഈ ചിത്രം വൻ വഴിത്തിരിവുണ്ടാക്കി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിരക്കഥ ആദ്യമായി വായിച്ച അനുഭവം പങ്കുവെക്കുകയാണ് വിക്രാന്ത് മാസി.
12-ത് ഫെയിലിന്റെ തിരക്കഥ ആദ്യമായി വായിച്ചപ്പോൾ കരച്ചിൽ നിർത്താനായില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിക്രാന്ത് മാസി വെളിപ്പെടുത്തി. ഏതാണ്ട് 15 മുതൽ 20 മിനിറ്റ് വരെ താൻ നിർത്താതെ കരഞ്ഞു. അതിന് കാരണം മുമ്പൊരിക്കലും അതുപോലെ അതിമനോഹരമായൊരു കഥ കണ്ടിട്ടും കേട്ടിട്ടുമില്ലായിരുന്നു എന്നതാണെന്നും നടൻ വ്യക്തമാക്കി. പലപ്പോഴും താൻ തന്നെത്തന്നെ ആ കഥയിൽ കണ്ടുവെന്നും മാസി വെളിപ്പെടുത്തി. പ്ലസ് ടു പരീക്ഷ തോറ്റിട്ടും കഠിനമായി പ്രയത്നിച്ച് യു.പി.എസ്.സി പരീക്ഷ ജയിച്ച് ഐ.പി.എസ് കരസ്ഥമാക്കിയ മനോജ് കുമാർ ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക