പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തി. സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി അട്ടിമറിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിലുള്ള ഐടി കമ്പനികളിൽ നിന്നും സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയതായി പി വി അൻവർ എംഎൽഎ ആരോപിച്ചു.
സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പായിരുന്നുവെങ്കിൽ ഐടി മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരവും ഉണ്ടാകുമായിരുന്നു എന്നും കേരളത്തിലെ അടിസ്ഥാനസൗകര്യം വളരെ വേഗം ഉയരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഐടി മേഖലയിൽ മുന്നേറ്റം കൈവരിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ ഒരുക്കിയ അടിസ്ഥാനസൗകര്യം പാഴാകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കുന്നതിനായി വിഡി സതീശന് ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ പണം നൽകി എന്നാണ് പി വി അൻവർ എംഎൽഎയുടെ ആരോപണം.
പദ്ധതി അട്ടിമറിക്കുന്നതിന് വിഡി സതീശന് കിട്ടിയ ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രിപദം ആയിരുന്നു എന്നും പി വി അൻവർ എംഎൽഎ പറഞ്ഞു. മാസത്തിൽ മൂന്ന് തവണയെങ്കിലും പ്രതിപക്ഷ നേതാവ് ബംഗളുരുവിൽ പോയിട്ടുണ്ടെന്നും തൃക്കാക്കര തെരഞ്ഞെടുപ്പിന് മുമ്പ് 25 കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്നും ആരോപിച്ച പി വി അൻവർ എംഎൽഎ പ്രതിപക്ഷ നേതാവിന്റെ യാത്രാ രേഖകൾ പരിശോധിക്കണം എന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക