മലപ്പുറം: ഹജ്ജ് തീർത്ഥാടകരുടെ നീണ്ടനാളത്തെ ആവശ്യങ്ങൾക്കൊടുവിൽ കരിപ്പൂരിൽ നിന്നുളള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു. ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് പ്രകാരം, കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് 1,27,000 രൂപയായാണ് എയർ ഇന്ത്യ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന നിരക്കിൽ നിന്നും 38,000 രൂപയുടെ ഇളവ് ഉണ്ടായതായി മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. അതേസമയം, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നുള്ള യാത്ര നിരക്ക് താരതമ്യേന വളരെ കൂടുതലാണ്.
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് 1,65,000 രൂപ ടിക്കറ്റ് ചാർജ് ഈടാക്കണമെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയത്. അതേസമയം, ടിക്കറ്റ് നിരക്ക് വലിയ തുകയായതിനാൽ ഇവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, മുസ്ലിം ലീഗ് എംപിമാരും കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതോടെയാണ് വിമാന കമ്പനികൾ ഹജ്ജ് യാത്രാ നിരക്കിൽ കുറവ് വരുത്തിയത്. നിലവിൽ, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ 86,000 രൂപയാണ് യാത്രാക്കൂലിയായി കൊടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക