ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് നിർദ്ദേശത്തെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന് സ്വകാര്യ സർവ്വകലാശാലകൾ നല്ലതാണെന്നും പുതിയ കാര്യമല്ല ബജറ്റിൽ പ്രഖ്യാപിച്ചത് എന്നും മുന്നേ ആലോചനയിലുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ 80 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിൽ ആണെന്നും ഇവ മികച്ച നിലവാരം പുലർത്തുന്നവയാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്നത് പ്രഥമ പരിഗണനയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മികച്ച നിലവാരം പുലർത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം സർക്കാർ മുന്നോട്ടുവയ്ക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സ്വകാര്യ സർവകലാശാലകൾ തുടങ്ങുക എന്ന തീരുമാനം വൈകിയിട്ടില്ലെന്നും സർക്കാർ ശക്തമായ നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുവാദം നൽകുകയെന്നും മന്ത്രി പറഞ്ഞു. പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാൻ കഴിയുമോ എന്ന് ചോദിച്ച മന്ത്രി വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തെ പറ്റി തീരുമാനമെടുത്തിട്ടില്ല എന്നും ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക