വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മാത്രമല്ല കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ സന്ദർശനം നടത്തിയത് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കർമ്മമാണ് എന്നും തൃശ്ശൂരിൽ രണ്ടുവർഷമായി ശക്തമായ പ്രവർത്തനമാണ് ബിജെപി നടത്തുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.
ടി എൻ പ്രതാപൻ എംപി നടത്തിയ പ്രസ്താവനയ്ക്കും സുരേഷ് ഗോപി മറുപടി നൽകി. ജനങ്ങളാണ് വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് എന്നും കോൺഗ്രസുകാർ ഒരിക്കലും വീരസവർക്കർ വന്നാൽ ജയിക്കുമെന്ന് പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും എല്ലാം മുൻപ് തന്നെ തൃശ്ശൂരിൽ സുരേഷ് ഗോപി ബിജെപിക്കായി പ്രചാരണം ആരംഭിച്ചു. തൃശ്ശൂരിൽ ബിജെപിയുടെ ബൂത്തുതല യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് നാല് മണ്ഡലങ്ങളിൽ ആണ് സുരേഷ് ഗോപി എത്തുക.
ഇന്ന് തൃശ്ശൂരിലെ നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ സുരേഷ് ഗോപി എത്തും. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആകും സുരേഷ് ഗോപി ശ്രമിക്കുന്നത്. നേതാക്കളും അണികളും എന്ന വേർതിരിവ് മാറ്റുന്നതിനായി അവർക്കൊപ്പമാകും സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമാകുക.
കോർണർ യോഗങ്ങൾ ആയി നടത്തിവന്നിരുന്ന യോഗങ്ങൾ നിയോജകമണ്ഡലത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ബൂത്ത് ഭാരവാഹികളെ വിളിച്ച് മണ്ഡലം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനം നടത്താനാണ് ബിജെപിയും സുരേഷ് ഗോപിയും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക