രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയവർക്ക് പൗരത്വം നൽകാനാണ് സി എ എ ലക്ഷ്യമിടുന്നത് എന്നും ആരുടെയും പൗരത്വം തട്ടിയെടുക്കാൻ വേണ്ടിയുള്ളതല്ല സി എ എ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ളവർ ഒപ്പിട്ട ഭരണഘടന അജണ്ടയാണ് യൂണിഫോം സിവിൽ കോഡ് എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും സംശയം വേണ്ട എന്നും ബിജെപി വൻജയം നേടുമെന്നും 370 സീറ്റ് ബിജെപിക്കും 400 സീറ്റ് എൻഡിഎ ക്കും ലഭിക്കുമെന്നും പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ ബിജെപിയെ 370 സീറ്റുകളും എൻഡിഎയെ 400ൽ അധികം സീറ്റുകളും നൽകി അനുഗ്രഹിക്കുമെന്ന് നമുക്ക് വിശ്വാസം ഉണ്ടെന്നും വീണ്ടും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയും ഇന്ത്യ പാർട്ടിയും തമ്മിലുള്ള പോരാട്ടമല്ല 2024ലെ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ അദ്ദേഹം വികസനവും അതിനെ ഒരുമിച്ച് എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് 2024 ലെ തെരഞ്ഞെടുപ്പ് എന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക