ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിൽ കൊണ്ടുവന്ന സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ സ്വന്തം മാതാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്പയെ (29) അറസ്റ്റുചെയ്തു. ശില്പയുടെ മകള്‍ ശികന്യയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ശില്പയും പാലക്കാട് പിരായിരി സ്വദേശിയായ യുവാവും ചേര്‍ന്നാണ് കുഞ്ഞുമായി ഷൊര്‍ണൂരിലെ ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിലെത്തുമ്പോള്‍ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയുംചെയ്തു. തുടര്‍ന്ന്, ഷൊര്‍ണൂര്‍ പോലീസ് ശില്പയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്നുതന്നെ യുവാവ് നൽകിയ പരാതിയില്‍ അസ്വാഭാവികമരണത്തിന് കേസെടുക്കുകയുംചെയ്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് അമ്മതന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് കാരണമായ ക്ഷതമില്ലെന്ന് അന്ന് വ്യക്തമായിരുന്നു. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി ശില്പ മാവേലിക്കരയിലുള്ള വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം ഓട്ടോറിക്ഷയിലും കാറിലുമായി മുമ്പ് ഒപ്പം താമസിച്ചിരുന്ന യുവാവ് ജോലിചെയ്യുന്ന ഷൊര്‍ണൂരിലെ തിയേറ്ററിലെത്തി. ഇവിടെ കുഞ്ഞിനെ നിലത്തുവെച്ച് സംസ്കരിക്കാന്‍ സ്ഥലമാവശ്യപ്പെട്ടതായി യുവാവ് വെളിപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവാവിന് വാട്സാപ്പ് സന്ദേശവും അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക