ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. ദേവീദാസൻമാരാകാൻ 10 മുതൽ 12 വയസ് വരെയുള്ള 607 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം നോക്കുന്നത്. ദേവിയെ കുടിയിരുത്തി മൂന്നാം നാളിലാണ് വ്രതം ആരംഭിക്കുന്നത്.
ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലൻമാർ ദേവിയുടെ സന്നിധിയിലെത്തും. പള്ളിപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വച്ച് മേൽശാന്തിക്ക് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങി കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് കടക്കും.
ഇനിയുള്ള ഏഴ് നാൾ ഇവർ ക്ഷേത്രത്തിൽ തങ്ങും. എന്നും പുലർച്ചെ ഉണർന്ന് ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞ് ദേവീനാമജപത്തോടെ ക്ഷേത്രം വലംവച്ച് ദേവിയെ നമസ്കരിക്കും. ഏഴ് ദിവസങ്ങൾ കൊണ്ട് 1008 നമസ്കാരങ്ങൾ പൂർത്തിയാക്കും. മഹിഷാസുര മർദ്ദിനിയുടെ മുറിവേറ്റ ഭടന്മാരെയാണ് ബാലന്മാർ പ്രതിനിധീകരിക്കുന്നത്.
ദീപാലങ്കാരവും ഭക്തിഗാനങ്ങളുമായി ആറ്റുകാലമ്മയെ വരവേൽക്കുകയാണ് തലസ്ഥാനം. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ നാരങ്ങ വിളക്കുകൾ കൊളുത്തിയും മറ്റ് നേർച്ചകൾ നടത്തിയുമാണ് ആറ്റുകാലമ്മയെ തൊഴുതു മടങ്ങുന്നത്. ശനിയാഴ്ച രാത്രി മുതൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളക്കുകെട്ടുകൾ എഴുന്നെള്ളിച്ചു തുടങ്ങി.
കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് പൊങ്കാലദിവസമായ 25-ന് വൈകുന്നേരം നടത്തും. രാത്രി 11-ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പൂജകൾക്ക് ശേഷം പിറ്റേന്ന് പുലർച്ചെ തിരിച്ചെഴുന്നള്ളും. രാത്രി ദേവിയുടെ കാപ്പഴിക്കും. 12.30-ന് നടക്കുന്ന കുരുതി സമർപ്പണത്തോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക