വയനാട്: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്ന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കാട്ടിലേക്ക് തന്നെ തിരികെപോയി. ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്ക് നീങ്ങി.പുഴ മുറിച്ചുകടന്ന് ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്.
ബേലൂർ മഗ്ന വലിയ ആശങ്കയാണ് മേഖലയിൽ ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരികല്ലൂർ മരക്കടവിൽ ആനയെത്തിയത്. പിന്നീട് തിരികെ കർണാടക വനാതിർത്തിയിലേക്ക് ആന മടങ്ങി എങ്കിലും തിരികെ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ബേലൂർ മഖ്ന കമ്പനിപ്പുഴ കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്.
ആനയെവിടെയെന്ന് കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്കരമായിരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി കർണാടക വനമേഖലയിലായിരുന്നു ആന ഉണ്ടായിരുന്നത്.
അതേസമയം, രൂക്ഷമായ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വിവിധ വകുപ്പ് മന്ത്രി മാരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും.വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിക്കും.കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് ഇന്ന് പ്രതിഷേധിക്കും.
രാവിലെ പത്തിന് സുൽത്താൻബത്തേരി നഗരസഭ കോൺഫറൻസ് ഹാളിൽ ആണ് യോഗം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. തുടർന്ന് വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിക്കും. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരാണ് യോഗത്തിന് നേതൃത്വം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക