കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണു പിടിയിലായത്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് സത്യനാഥനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്.
സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. അക്രമി മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണു വിവരം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ശരീരത്തിൽ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണു നാട്ടുകാർ പറുന്നത്.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക