ന്യൂഡൽഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട 21കാരനായ കർഷകൻ ശുഭ്കരൺ സിംഗിന്റെ കുടുംബം പഞ്ചാബ് സർക്കാർ പ്രഖ്യപിച്ച സഹായധനം നിരസിച്ചു. സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരമാണ് കുടുംബം നിരസിച്ചത്.
മകന് നീതിയാണ് വേണ്ടതെന്നും അതിന് പകരം വെക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്ന് പറഞ്ഞാണ് കുടുംബത്തിന്റെ നീക്കം. മരണം നടന്ന് 48 മണിക്കൂർ പിന്നിടുമ്പോൾ സംഭവത്തിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ പ്രതിഷേധം.
കുടുംബം ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ ഒന്ന് മാത്രമായിരുന്നു സഹായധനം. കുറ്റവാളികളെ പിടികൂടുമെന്ന് അവകാശപ്പെടുന്ന പഞ്ചാബ് സർക്കാർ എന്തുകൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നാണ് കർഷക സംഘടനകൾ ചോദിക്കുന്നത്.
ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍. അംബാലയില്‍ കര്‍ഷകര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന തീരുമാനം ഹരിയാന പൊലീസ് പിന്‍വലിച്ചു. അതിനിടെ, ഇന്ന് വൈകിട്ട് ശംഭുവില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ യോഗം ചേരും.
ഹരിയാന-പഞ്ചാബ് അതിർത്തിയായ ഖനൗരിൽ വെച്ചാണ് ശുഭ്കരൺ സിംഗ് ഹരിയാന പൊലീസ് നടപടിക്കിടെ ബുധനാഴ്ച കൊല്ലപ്പെട്ടത്. യുവകർഷകൻ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ് കർഷക സംഘടനകൾ.
രണ്ട് ദിവസത്തേക്ക് അതിർത്തിയിൽ നിർത്തിവെച്ച ഡൽഹി ചലോ മാർച്ചിന്റെ അടുത്ത ഘട്ടം ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും. പ്രതിഷേധത്തിനൊടുവിലാണ് മരിച്ച കർഷകന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചത്.
തലയ്ക്ക് വെടിയേറ്റ് മരിച്ച കർഷകനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പോടെയാണ് മരിച്ച കർഷകന്റെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക