തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’ എന്നറിയപ്പെടുന്നത്. എന്നാല്‍ കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ‘പൊങ്കാല മഹോത്സവം’.
തമിഴ്നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് സാധാരണയായി പൊങ്കാല പതിവുള്ളത്. ‘പൊങ്ങുക’ എന്ന തമിഴ് വാക്കില്‍ നിന്നാണ് പൊങ്കാല രൂപപ്പെട്ടു വന്നത് എന്ന് ഭാഷാ ശാസ്ത്രകാരന്മാര് പറയുന്നു.
ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികള്‍ വിശ്വസിച്ച് പോരുന്നു. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ തല്‍സ്വരൂപമാണ് ഭക്തര്‍ക്ക് ആറ്റുകാല്‍ ഭഗവതി. കലിയുഗത്തില്‍ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തര്‍ കണ്ടു വണങ്ങുന്നു.
കോപിഷ്ഠയായ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്ന വിശ്വാസവും ശക്തമാണ്.
കുംഭത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. ഇതിന് ഒന്പതുനാള് മുന്‍പ് കാര്‍ത്തിക നാളിലാണ് ആറ്റുകാലില്‍ ഉത്സവം ആരംഭിക്കുന്നത്.
ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നുച്ചു വരുന്ന ഒന്‍പതാം ഉത്സവ ദിവസമായ ഫെബ്രുവരി 17 നാണ് 2022 ലെ ആറ്റുകാല്‍ പൊങ്കാല ഉത്സവം നടക്കുന്നത്.
ഫെബ്രുവരി 09 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ടിന്റെ അവതരണത്തിനും തുടക്കമായിരുന്നു.
17ന് രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 1.20 നാണ് പൊങ്കാല നിവേദിക്കുന്നത്. 18ന് ഉത്സവം അവസാനിക്കും. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം എന്നിവ ആചാരപ്രകാരം നടത്തും.
ക്ഷേത്രത്തിന് മുന്നിലെ പന്തലില്‍ കണ്ണകീചരിതം പ്രകീര്‍ത്തിച്ച് തോറ്റംപാട്ട് പാടി ദേവിയെ കുടിയിരുത്തുന്നു. തുടര്‍ന്നുള്ള പത്തുദിവസം കണ്ണകീചരിതത്തിന്റെ കഥയാണ് പാടുന്നത്.
പൊങ്കാല ദിവസം പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുമ്പോള്‍ മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിക്കും. അതേ ദീപം സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. അഗ്നിക്കൊപ്പം ആത്മാവും അമ്മയ്ക്ക് സമര്‍പ്പിക്കുന്ന സമഭാവനയുടെ ശംഖനാദമാണ് പൊങ്കാല.
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അർപ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ച യെങ്കിലും വ്രതം ആരംഭിക്കും. ദിവസവും രണ്ടുനേരം കുളിച്ച്, മാത്സ്യ മാംസാദികൾ ഒഴിവാക്കി സസ്യാഹാരം മാത്രമാണ് കഴിക്കാൻ പാടുള്ളൂ.
മനഃശുദ്ധിയോടും ശരീര ശുദ്ധിയോട് കൂടി വേണം വ്രതം എടുക്കാൻ. പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണം.
പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നി വയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറൻ വസ്ത്രം ധരിച്ച്സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് ആറ്റുകാൽ നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക