തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്തെ സുരക്ഷയൊരുക്കാനുള്ള വാഹനങ്ങളും ഉപകരണങ്ങളും എത്തിച്ചത് വ്യോമസേനയുടെ വിമാനത്തിൽ. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനും അകമ്പടിക്കുമുള്ള ബുള്ളറ്റ് പ്രൂഫ് കാറുകൾ,മൊബൈൽ സിഗ്നൽ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ,മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം ഐ.എൽ 76 വിമാനത്തിലെത്തിച്ചു.
എസ്.പി.ജിയാണ് (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ്) പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്.പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള വെടിയുണ്ടയേൽക്കാത്ത രണ്ട് വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള വാഹനങ്ങളും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തിച്ചു. ആംബുലൻസുകൾ,മൊബൈൽഫോൺ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ,ഒരേതരം കാറുകൾ എന്നിവയടങ്ങിയ വാഹനവ്യൂഹം പൊലീസാണ് സജ്ജമാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യറാക്കിയ ബ്ലൂ ബുക്ക് പ്രകാരമാണ് സുരക്ഷയൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മൂന്നു ദിവസം മുൻപ് യാത്രയുടെ സമ്പൂർണ വിവരങ്ങൾ തയ്യാറാക്കിയിരിക്കണം.ബ്ലൂ ബുക്ക് മാനദണ്ഡപ്രകാരം 50 പ്ലാറ്റൂൺ പൊലീസിനെയും 200 ഓഫീസർമാരെയുമാണ് നിയോഗിക്കേണ്ടത്.
എസ്.പി.ജിയുടെ നിർദ്ദേശപ്രകാരമായിരിക്കണം സുരക്ഷാവിന്യാസം. ഇതിൽ സംസ്ഥാനങ്ങൾക്ക് മാറ്റംവരുത്താനാവില്ല. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹം ഏതൊക്കെ റൂട്ടിൽ പോകണം,ഏതൊക്കെ റൂട്ട് സുരക്ഷിതമാണ് എന്ന് പരിശോധന നടത്തുന്നതിന്റെ ഉത്തരവാദിത്വം എസ്.പി.ജിക്കാണ്.
ഒന്നിലേറെ യാത്രാമാർഗങ്ങൾ അതത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പുകളുമായി ആലോചിച്ച് എസ്.പി.ജി തയ്യാറാക്കും. വാഹനവ്യൂഹത്തിന്റെ പൈലറ്റ് വാഹനങ്ങൾ സജ്ജമാക്കേണ്ടത് പൊലീസാണ്. ജില്ലാഭരണകൂടത്തിനും ഈ ഏകോപനത്തിൽ പങ്കുണ്ട്.
പ്രധാനമന്ത്രി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുന്നത്.
രാവിലെ 10.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്സിയില് വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക