തൃശൂർ: അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ നാളെ സഞ്ചാരികൾക്ക് നിയന്ത്രണം. അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതേ തുടർന്നാണ് വനം വകുപ്പ് തീരുമാനം. ഇതിനാൽ ഇന്ന് അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
തൃശൂർ പെരിങ്ങൽക്കുത്തിൽ ആണ് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ രാജന്റെ ഭാര്യ വൽസല (43)യെ ആണ് കാട്ടാന കുത്തിക്കൊന്നത്.
കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
അതേസമയം, ഇന്ന് വന്യജീവി ആക്രമണത്തിൽ രണ്ട് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കോഴിക്കോട് കക്കയത്ത് ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു. കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനാണ് മരിച്ചത്. കൃഷിയിടത്തിൽവെച്ചാണ് ആക്രമണം.
കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായി. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധവുമായി കോണ്ഗ്രസും രംഗത്തെത്തി.
മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് തടഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. പൊലീസുമായി വാക്കേറ്റവുമുണ്ടായി. കാട്ടുപോത്തിനെ കൊല്ലാൻ കലക്ടർ ഉത്തരവിടും വരെ പ്രതിഷേധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക