കോഴിക്കോട്: കക്കയത്ത് വന്യജീവി ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും 48 മണിക്കൂറിനകം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി പറഞ്ഞു.
സംഭവസ്ഥലത്ത് നിരീക്ഷണം ശക്തമാക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്കി. കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയക്കും. 48 മണിക്കൂറിനകം തന്നെ സഹായധനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിനായി നടപടികള്‍ ഊര്‍ജിതമാക്കും. സ്ഥിരം സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. സര്‍ക്കാര്‍ എത്രയും വേഗത്തില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിഷേധങ്ങളെ സർക്കാർ തള്ളിക്കളയുന്നില്ല. മൃതദേഹങ്ങൾ വെച്ചുള്ള സമരങ്ങൾ സാധാരണ പ്രതിഷേധമായി കാണാൻ കഴിയില്ല. മൃതദേഹംവെച്ച് വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതുസമൂഹമാണ്. ജനനേതാക്കൾ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് പ്രശ്നം സങ്കീർണമാക്കാനല്ല. വന്യജീവി ആക്രമണത്തിൽ ഫെൻസിങ് പരിചരണം നടത്താൻ സംവിധാനം പരിമിതമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. കൃഷിയിടത്തിൽവെച്ചായിരുന്നു ആക്രമണം. കൃഷിയിടത്തില്‍ വച്ചായിരുന്നു പാലാട്ടി അബ്രഹാംനെ കാട്ടുപോത്ത് ആക്രമിച്ചത്. വൈകിട്ടോടെയായിരുന്നു സംഭവം. അബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
തൃശൂർ പെരിങ്ങൽകുത്തിലാണ് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചത്. വാച്ച്മരം ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സലയാണ് മരിച്ചത്. വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം. വന്യജീവി ആക്രമണത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ കോഴിക്കോടും തൃശൂരും പ്രതിഷേധം ശക്തമാണ്. ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക