ദിലീപ് നായകനാകുന്ന രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’ എന്ന ചിത്രത്തിന് സ്റ്റേ ഇല്ല. ലോകമെമ്പാടും ചിത്രം നേരത്തെ തീരുമാനിച്ചത് പോലെ നാളെ റിലീസ് ചെയ്യും.
അതേസമയം, സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. സെൻസർ ബോർഡിനോട് മിനിറ്റ്സ് ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയില്‍ യഥാര്‍ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിർമാതാക്കൾക്ക് വേണ്ടി ഹൈകോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന ‘തങ്കമണി’ ദിലീപിന്റെ 148-ാമത് സിനിമയാണ്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അമ്പതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക