ന്യൂഡല്‍ഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവഡേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ച് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് പദ്മജ വേണുഗോപാൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പദ്മജ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2004ല്‍ മുകുന്ദപുരം ലോക്സഭാമണ്ഡലത്തില്‍ നിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പന് നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരില്‍നിന്ന് 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയപ്പെട്ടു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനവും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
പത്മജ ബിജെപി യിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച് പത്മജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്.
കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലല്ല. നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. രാജ്യസഭാ സീറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നല്‍കാമെന്ന ധാരണ പത്മജയെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്. കരുണാകരന് സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം വൈകുന്നതും പ്രകോപനമായി.
തൃശൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും പത്മജ ഉന്നയിച്ചിരുന്നു. പത്മജയുടെ ഈ അതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാണ് ബിജെപി ഇപ്പോള്‍ നീക്കം നടത്തിയിരിക്കുന്നത്.
അതേസമയം, ബിജെപി അംഗത്വം സ്വീകരിക്കാനുള്ള പദ്മജയുടെ തീരുമാനത്തിനെതിരെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ കെ മുരളീധരന് രംഗത്തെത്തി. പദ്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് മുരളീധരന് പറഞ്ഞു. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങള്‍ നേരിടും. വര്‍ക്ക് അറ്റ് ഹോം ചെയ്യുന്നവര്‍ക്ക് ഇത്രയൊക്കെ സ്ഥാനങ്ങള്‍ കൊടുത്താല്‍ പോരെയെന്നും പദ്മജയുടെ പരിഭവങ്ങള്‍ക്കു മറുപടിയായി കെ മുരളീധരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക