ന്യുഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൂര്‍ത്തിയായി.
കര്‍ണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു. കേരളത്തില്‍ വയനാട്, ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വമുണ്ടായിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കുമെന്നാണ് സൂചന.
അതേസമയം, കണ്ണൂരിൽ തന്നെ പരിഗണിക്കരുതെന്ന് ടി.സിദ്ദിഖ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. സുധാകരന് പകരം ടി.സിദ്ദിഖിനെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാനാകാന്‍ രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസ് ഹൈക്കമാന്റ് അഭിപ്രായം തേടി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.
കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട സീറ്റായ അമേഠിയില്‍ കൂടി രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. അമേഠി രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റും സോണിയാ ഗാന്ധിയുടെ മുന്‍ സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും അരങ്ങേറ്റം കുറിക്കുകയും ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക