ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൊഴി മാറ്റി പറഞ്ഞ് പ്രതി നിതീഷ്. വാടക വീട്ടില്‍ നിന്നും വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ സഹോദരിയുടെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി വിജയന്റെ പഴയ വീട്ടില്‍ പരിശോധന തുടങ്ങി. പ്രതികളുടെ ആദ്യ മൊഴി പ്രകാരം കന്നുകാലി തൊഴുത്തിന്റെ തറ പൊളിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു വട്ടം പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താനാകാതെ വന്നതോടെ നിതീഷ് മൊഴി മാറ്റി പറയാന്‍ ആരംഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പിന്നീട് പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയില്‍ ഒഴുക്കിയെന്നാണ് നിധീഷ് ഇപ്പോള്‍ പറയുന്ന മൊഴി. തൊഴുത്തില്‍ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനു ശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും അവശിഷ്ടം കൊല്ലപ്പെട്ട വിജയന് അയ്യപ്പന്‍കോവില്‍ പുഴയില്‍ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ വാദം. ഇത് സ്ഥിരീകരിക്കാന്‍ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യാനാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ തീരുമാനം.
വര്‍ഷങ്ങളോളം മുറിക്കുള്ളില്‍ അടച്ചിട്ട് കഴിഞ്ഞതിനാല്‍ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വസ്ഥിതിയിൽ ആയിട്ടില്ല. കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ പോലീസ് ചോദ്യം ചെയ്യുക. ഇന്ന് കസ്റ്റഡി കാലാവധി തീരാന്‍ ഇരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക