ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറിലെ ടുറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. ഇന്ന് പുലർച്ചെ വിദേശ സഞ്ചരികളുമായി സെവൻമലയുടെ മുകളിൽ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടുറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്.
ഒന്നര വർഷം മുൻപ് രാജമലയിൽ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് തോട്ടംതൊഴിലാളികൾ.
അതേസമയം, മൂന്നാൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുകൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള കൊമ്പനെ മറയൂർ മേഖലയിൽ എത്തിക്കാനാണ് നീക്കം. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ ആന ജനവാസ മേഖലയിലിറങ്ങാതെയിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിച്ച് വാട്സ്ആപ്പ് വഴി ആളുകൾക്ക് മുന്നറിയിപ്പ് നൽകും. അതേസമയം മയക്കു വെടി വച്ച് പടയപ്പയെ പിടികൂടേണ്ടതില്ലെന്നാണ് ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണിന്റെ നേതൃത്വത്തിലുള്ള ദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിൽ തീരുമാനിച്ചത്. ഉൾക്കാട്ടിലേക്ക് കൊണ്ടു വിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്താനാണ് നീക്കം.
തീറ്റയും വെള്ളവും കിട്ടാത്തതാണ് ആന ഇറങ്ങുന്നതിനു കാരണം. തീറ്റയും വെള്ളവും ലഭിക്കുന്ന ഉൾക്കാട്ടിലെത്തിച്ച് തിരികെ വരുന്നത് ഒഴിവാക്കാനാണ് ശ്രമം. നാല് ദിവസത്തിനിടെ ആറ് കടകളാണ് ആന തകർത്തത്. അതിനിടെ പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ‘സേവ് പടയപ്പ’ ക്യാമ്പയിനുമായി മൃഗസ്നേഹികളും പടയപ്പ ഫാൻസ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക