ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്കാന് നടപടി ആരംഭിച്ചു. ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടുത്താനും കൃത്യമായി ഇന്ധനവിനിയോഗം വിലയിരുത്താനുമാണ് നീക്കം. വിവിധ തലങ്ങളില്‍ ഇന്ധന ഉപയോഗത്തിന്റെ കണക്ക് ഉദ്യോഗസ്ഥര്‍ അവലോകനം ഉണ്ടാകും.
ഓരോ ട്രിപ്പിലും ഓടുന്ന കിലോമീറ്റര്‍ ഡ്രൈവര്‍മാര്‍ രേഖപ്പെടുത്തണം. ഗാരേജിന്റെ ചുമതലയുള്ളയാള്‍ ദിവസവും ഓരോ ഷെഡ്യൂളിനും വേണ്ട ഡീസലിന്റെ അളവ് കണക്കാക്കണം. ഏതെങ്കിലുമൊരു ബസില്‍ കൂടുതല്‍ ഡീസല്‍ ഉപയോഗിക്കേണ്ടിവന്നാല്‍ ഉടന്‍തന്നെ പരിഹാരനടപടികൾ സ്വീകരിക്കണം. ഓരോ ബസിന്റെയും ഓരോ ഡിപ്പോയുടെയും ഡീസല്‍ച്ചെലവ് കൃത്യതയോടെ നിരീക്ഷിക്കുകയും ചെലവ് കുറയ്ക്കാത്ത ഡിപ്പോകള്‍ക്ക് സ്ഥിതി മെച്ചമാക്കാൻ നിശ്ചിതസമയം അനുവദിക്കുകയും ചെയ്യുന്നുണ്ട്.
നടപടികളില്‍ വീഴ്ച വന്നാൽ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് നീക്കം. ഇന്ധനക്ഷമതയെ ബാധിക്കുന്ന തരത്തില്‍ ബസുകള്‍ക്കുള്ള തകരാറുകള്‍ കണ്ടുപിടിച്ചാൽ പെട്ടെന്നുതന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് പുതിയ നിര്‍ദേശം. ക്ലച്ചിന്റെ തകരാറുകള്‍, എയര്‍ ലീക്ക്, ഡീസല്‍ ചോര്‍ച്ച, ബ്രേക്ക് ജാമിങ് എന്നിവ കണ്ടാല്‍ ഉടന്‍ ബസുകള്‍ ഗാരേജിലേക്ക് മാറ്റി അറ്റകുറ്റപ്പണി ആരംഭിക്കണം.
വേനല്‍ച്ചൂട് കൂടിയതോടെ ഉച്ചസമയങ്ങളില്‍ ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ട്. അതിനാല്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സര്‍വീസുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക