ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് കെ സി വേണുഗോപാൽ. കെ സി വേണുഗോപാലിന്റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ കേസ് ആണ് ഫയൽ ചെയ്തിരിക്കുന്നത്. മാത്യു കുഴൽ നടൻ എംഎൽഎയാണ് കെസി വേണുഗോപാലിനു വേണ്ടി ഹാജരായത്.
കെ സി വേണുഗോപാൽ 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രിയുമായി ചേർന്ന് ബിനാമി ഇടപാട് നടത്തി എന്നായിരുന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. കേരളത്തിലെ ധാതുക്കളെല്ലാം രാജസ്ഥാനിലെ മുൻ മൈനിങ് ഡിപ്പാർട്ട്മെന്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കെസി വേണുഗോപാൽ കവർന്നെടുത്ത് കോടികൾ ഉണ്ടാക്കിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു.
അന്താരാഷ്ട്ര തലത്തിൽ പലതരത്തിലുള്ള ഇടപാടുകളും ഇവർ ഇരുവരും ചേർന്ന് നടത്തിയിട്ടുണ്ടെന്നും ശോഭാസുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. ബിനാമി പേരിൽ കെ സി വേണുഗോപാൽ കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ടെന്നും അതിൽ ഉൾപ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത എന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
കർത്തക്ക് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം നേടിക്കൊടുത്തത് കെ സി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം കിഷോറാം ഓലയാണെന്നും ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് കെ സി വേണുഗോപാൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക