കൊച്ചി: ടിടിഇ വിനോദിന്റെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഒപ്പം ട്രെയിനിൽ സഞ്ചരിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി. പ്രതി ടിടിഇയെ അസഭ്യം പറഞ്ഞെന്നും പൊലീസിനെ വിളിച്ചതിന് പിന്നാലെയാണ് കാല് കൊണ്ട് തള്ളിയിട്ടതെന്നും ഇയാൾ പ്രതികരിച്ചു. മലയാളത്തിൽ പൊലീസിനോട് സംസാരിച്ചത് പ്രതിക്ക് മനസിലായിട്ടുണ്ടാകാമെന്നും ഇയാൾ വെളിപ്പെടുത്തി. അപ്രതീക്ഷിതമാ ആക്രമണമായിരുന്നു ഉണ്ടായതെന്നും ഒരൊറ്റ സെക്കന്റിൽ എല്ലാം കഴിഞ്ഞുവെന്നും പറഞ്ഞ ദൃക്സാക്ഷി തങ്ങൾ ഭയന്നുപോയെന്നും വെളിപ്പെടുത്തി.
ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴയടക്കാൻ പറഞ്ഞപ്പോൾ ടിടിഇയുടെ വീട്ടുകാരെ അമ്മയെയും സഹോദരിയെയുമടക്കം ഹിന്ദിയിൽ ചീത്ത വിളിച്ചു. അമിതമായി മദ്യം കഴിച്ചാണ് അയാൾ ട്രെയിനിൽ കയറിയതെന്നും ഇയാൾ വെളിപ്പെടുത്തി.
അതേസമയം പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഒഡിഷ സ്വദേശിയായ പ്രതി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ വ്യക്തമായ്ക്കുന്നു.
ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എറണാകുളം-പട്ന എക്സ്പ്രസിലെ എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈന്‍ അടയ്ക്കാന്‍ വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് തര്‍ക്കമുണ്ടായത്. തൃശ്ശൂര്‍ സ്റ്റേഷന് പിന്നിട്ട് വെളപ്പായക്ക് സമീപത്ത് വെച്ച് പ്രതി വിനോദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
കൊല്ലപ്പെട്ട വിനോദ് ഡീസല്‍ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ടിടിഇ കേഡറിലേക്ക് മാറിയത്. പുലിമുരുകന്, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. മമ്മൂട്ടി നായകനായെത്തിയ ഗ്യാങ്സ്റ്റര്‍ ആയിരുന്നു വിനോദിന്റെ ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക