ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരാൻ സാധ്യത. വെരിസെല്ല സോസ്റ്റർ എന്ന വൈറസ് പടർത്തുന്ന രോഗമാണ് ചിക്കൻപോക്സ്. ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. കൂടുതലായി ചൂട് കാലത്താണ് ഈ രോഗം പടരുന്നത്. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനു മുൻപ് പനി, തലവേദന, തലകറക്കം, വയറുവേദന എന്നീ ലക്ഷണങ്ങളും പ്രകടമാകും.
ചിക്കന്‍പോക്സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാൻ സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ സമയമെടുക്കാൻ സാധ്യതയുണ്ട്.
ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങുന്നത് വരെ അണുബാധ പകരാൻ സാധ്യതയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യും.
ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ ആരോഗ്യാവസ്ഥ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ പൂർണമായും വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക