തൊണ്ടിമുതൽ കേസിൽ പ്രതിയായ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. താൻ പ്രതിയായ തൊണ്ടിമുതൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു അപ്പീൽ നൽകിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
സർക്കാർ പ്രതിയെ സഹായിക്കാനായി ശ്രമിക്കുന്നുണ്ടോ എന്ന് ആരാഞ്ഞ സുപ്രീംകോടതി നേരത്തെ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന സർക്കാറിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തൊണ്ടിമുതൽ കേസിൽ അന്വേഷണം വസ്തുതാപരമായി ഉള്ളതാണ് എന്ന് വ്യക്തമാക്കിയ സംസ്ഥാന സർക്കാർ പ്രതികൾ സമർപ്പിച്ചിരിക്കുന്ന ഹർജി വസ്തുതകളുമായി യോജിക്കുന്നതല്ല എന്നും ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു.
തൊണ്ടിമുതൽ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകനായിരുന്ന ആന്റണി രാജുവും ക്ലാർക്ക് ആയ ജോസും ചേർന്ന് തിരുവനന്തപുരം ജെഎഫ്എംസി -2ൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം രൂപമാറ്റം വരുത്തി എന്നായിരുന്നു ഇവർക്കെതിരെയുള്ള കേസ്.
നെടുമങ്ങാട് കോടതിയിൽ നിന്ന് ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി എന്നതാണ് ആന്റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവർക്കെതിരെയുള്ള കേസ്. 1994 ലാണ് ഇരുവരെയും പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക