ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി തുടർക്കഥയാകുന്നു. മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.
തന്റെ അഭിഭാഷകനുമായി കൂടി കാഴ്ച നടത്തുന്നതിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന കെജ്രിവാളിന്റെ ഹർജിയും തള്ളിയ റൗസ് അവന്യൂ കോടതി അറസ്റ്റ് ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കുമെന്നും അറിയിച്ചു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ കെജ്രിവാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് മുൻപാകെ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി ഹർജി അടിയന്തരമായി കേൾക്കണം എന്ന ആവശ്യം ഉന്നയിച്ചു എങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. ഹർജി പരിഗണിക്കാത്തത് കൊണ്ട് തന്നെ അടുത്ത നാല് ദിവസം കൂടി കെജ്രിവാൾ ജയിലിൽ തുടരേണ്ടി വരും.
വെള്ളിയാഴ്ച പ്രാദേശിക അവധിയും വ്യാഴാഴ്ച ഈദുൽഫിത്തറിനും സംസ്ഥാനത്ത് പൊതു അവധി ദിവസമാണ്. ഞായറാഴ്ച കോടതി അവധിയായതിനാൽ തിങ്കളാഴ്ച മാത്രമേ സുപ്രീംകോടതി പ്രവർത്തിക്കുകയുള്ളൂ. അന്വേഷണവുമായി അരവിന്ദ് കെജ്രിവാൾ സഹകരിക്കുന്നില്ല എന്നതാണ് അറസ്റ്റിന് കാരണമായതായി ഹൈക്കോടതി പറയുന്നത്. തുടർച്ചയായി കോടതിയിൽ നിന്നും തിരിച്ചടി ലഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അരവിന്ദ് കെജ്രിവാൾ രാജിവെക്കണം എന്ന ആവശ്യവും ബിജെപി ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക