പാലക്കാട്: മലമ്പുഴയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റ് ചികിത്സയും നല്കി വരുകയായിരുന്നു. നടക്കാൻ കഴിയാതെ ആന കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചിരുന്നു.
പരുക്കേറ്റ പിൻകാലുകൾക്കു പൂർണമായി ചലന ശേഷി നഷ്ടപ്പെടുകയും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആനയുടെ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതായി വനംവകുപ്പ് ഡോക്ടർമാർ അറിയിച്ചിരുന്നു.
സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയില്‍ ഇടിച്ച് പരിക്കേറ്റത്. രാത്രിയില്‍ കുടിവെളളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടം പുലര്‍ച്ചെ റെയില്‍ പാളം കടന്നു വനത്തിലേക്കു പോവുമ്പോഴാണ് കൂട്ടത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിന്‍ ഇടിച്ചത്.
കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനു വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നു. മുന്നറിയിപ്പ് ഉള്ളതിനാൽ ചരക്ക് ട്രെയിൻ വേഗം കുറച്ചെന്നാണ് പ്രാഥമിക വിവരമെങ്കിലും കൂടുതൽ അന്വേഷണം നടത്തി നടപടിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക