നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡ് അട്ടിമറി നടന്നതിൽ പ്രതികരണവുമായി അതിജീവിത രംഗത്ത് വന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അതിജീവിത മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന പ്രതികരണവുമായി രംഗത്ത് വന്നത്.
തന്റെ സ്വകാര്യത കോടതിയിൽ പോലും സംരക്ഷിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കിയ അതിജീവിത ദുരനുഭവം കോടതിയിൽ നിന്ന് ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ് എന്നും തനിക്ക് മുറിവേറ്റപ്പോൾ അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചരാണെന്നും സമൂഹ മാധ്യമത്തിൽ കുറിച്ചു.
നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചെന്ന് കരുതുന്നില്ല എന്നും അതിജീവിത പറയുന്നു. ‘അൺഫെയർ ആൻഡ് ഷോക്കിംഗ്’ എന്ന തലക്കെട്ടിലൂടെയാണ് ഇൻസ്റ്റാഗ്രാമിൽ അതിജീവിത കുറിപ്പ് പങ്കുവെച്ചത്. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് എന്നിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് തനിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണെന്നും അതിജീവിത കുറിപ്പിലൂടെ പറയുന്നു.
ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര ഞാൻ തുടരുക തന്നെ ചെയ്യും എന്നും അതിജീവിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക