കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് (ബംഗിള്‍ ഷമ റാവു ദ്വാരകാനാഥ് ) അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1942ല്‍ മൈസൂരുവിലെ ഹുന്‍സുരിലാണ് ജനനം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയതിന് ശേഷം നാടകങ്ങളില്‍ സജീവമായി. ഏതാനും ഹാസ്യവേഷങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.നൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം അമ്പതോളം സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.
സിനിമയിലും അഭിനേതാവായി ദ്വാരകിഷ് തിളങ്ങിയത് ഹാസ്യവേഷങ്ങളിലൂടെയാണ്. വിഖ്യാത ഗായകന് കിഷോര്‍ കുമാറിനെ ആദ്യമായി കന്നഡയില്‍ അവതരിപ്പിച്ചത് ദ്വാരകിഷാണ്. കുള്ള ഏജന്റ് 000 എന്ന ചിത്രത്തിലെ ആട് ആട്ട ആട് എന്ന ഗാനമാണ് കിഷോര്‍ കുമാര്‍ ആലപിച്ചത്. ശിവരാജ്കുമാറിന്റെ ആയുഷ്മാന്‍ ഭവയാണ് (2019) ഒടുവില്‍ നിര്‍മിച്ച ചിത്രം.
നടന് രജനികാന്ത് അടക്കമുള്ളവര്‍ ദ്വാരകിഷിന് ആദരാഞ്ജലികള്‍ നേര്‍ന്നു. രജനികാന്തും ദ്വാരകിഷും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദമുണ്ട്. രജനി, ശ്രീദേവി എന്നിവരെ പ്രധാനകഥാപാത്രങ്ങളായി നാന് അടിമൈ അല്ലൈ എന്ന തമിഴ്ചിത്രം ദ്വാരകിഷ് സംവിധാനം ചെയ്തിട്ടുണ്ട്.
തന്റെ സുഹൃത്തിന്റെ വിയോഗത്തില്‍ കടുത്ത വേദന തോന്നുന്നുവെന്ന് രജനി കുറിച്ചു. ഒരു കൊമേഡിയന്‍ എന്ന നിലയില്‍ സിനിമയില്‍ തുടക്കം കുറിച്ച് വലിയ നിര്‍മാതാവും സംവിധായകനുമായി വളര്‍ന്ന ദ്വാരകിഷിന്റെ ഓര്‍മകള്‍ ഈ അവസരത്തില്‍ മനസ്സിലേക്ക് കടന്നുവരുന്നുവെന്നും രജനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക