കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ സമർപ്പിച്ച പരാതിയിൽ ഒടുവിൽ പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. മട്ടന്നൂർ പൊലീസിന്റേതാണ് നടപടി. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി കൊടുത്തത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത രീതിയിൽ മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് നാളെ മുതല്‍ തപാല്‍ വോട്ട് ചെയ്യാം. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 18,19,20 തിയതികളില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിനായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും സജ്ജീകരിച്ചു. ഒരു പരിശീലന കേന്ദ്രത്തില്‍ രണ്ട് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
പരിശീലനത്തിന് ശേഷമാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമീഷന് നിശ്ച്ചയിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ സ്ഥാനാർഥികള്‍/സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്ക് പോളിങ് ഏജന്റുമാരെ നിയോഗിക്കാം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് അവരവരുടെ മണ്ഡലങ്ങളിലെ പ്രത്യേക വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാനാകൂ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നിർദേശം. മുൻപ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബാലറ്റ് പേപ്പർ തപാലിൽ അയച്ചുകൊടുക്കുമായിരുന്നു. വോട്ട് ചെയ്ത് രജിസ്റ്റേർഡ് തപാലിൽ മടക്കി അയയ്ക്കാനും സൗകര്യമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക