തൃശൂര്‍ പൂരം അതിന്റെ ഏറ്റവും ആവേശോജ്വലമായ ഘട്ടത്തില്‍. വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം ആരംഭിച്ചു. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ വർണാഭമായ കുടകൾ പരസ്പരം ഉയർത്തി കാണിച്ചു മത്സരിക്കുന്നതാണു കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
ഒന്നിനൊന്ന് മെച്ചപ്പെട്ട കുടകളാണ് ഇരു കരക്കാരും മാറ്റുന്നത്. പലനിറത്തിലും പല ഡിസൈനിലുമുളള മികവാര്‍ന്ന കുടകള്‍ നിവര്‍ത്തി മത്സരിച്ചുള്ള കുടമാറ്റം ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് എത്തിയിരിക്കുന്നത്. സൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്യുമെന്നാണ് പൂര പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
തൃശൂര്‍ പൂരത്തില്‍ ഏറ്റവും കീര്‍ത്തിക്കേട്ട ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി വൈകിട്ട് 4.30ഓടെയാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമായത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിച്ചു. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും നടന്നു. ഇതിനുശേഷമാണ് ഇലഞ്ഞിത്തറമേളം ആരഭിച്ചത്.
ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.കുടമാറ്റത്തിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് നടക്കുക. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക