കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം എന്ന വിശേഷണം ലഭിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് പറവ ഫിലിംസിനെതിരെ പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഇതിന് മുൻപ് പറവ ഫിലിംസിന്റേയും, പാർട്ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ നൽകിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കള്‍ പണം വാങ്ങിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ പറ്റിച്ചെന്നാണ് ഹർജിയിൽ ആരോപണം. ഇത് കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്സ് നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജിയിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസും എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക