കണ്ണൂര്‍: കണ്ണൂരിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ കൊളാരിയില്‍ പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.
ബോംബുശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു. ഈ മേഖലയില്‍ ആര്‍എസ്എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സിപിഐഎം ആരോപിച്ചു. എന്നാല്‍ ഇതുവരെ പൊലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ബോംബുകള്‍ ഈ അടുത്ത കാലത്ത് തന്നെ നിര്‍മിച്ചതാണെന്നാണ് പൊലീസ് നല്കുന്ന വിവരം. ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും 3 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 4 സിപിഎമ്മുകാർ അറസ്റ്റിലായി. പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ 4 പേരാണ് അറസ്റ്റിലായത്. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക