ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം അടക്കമുള്ള നാല് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയ്ക്ക് പുറമെ പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞതിനു ശേഷം ആറുമണി മുതലാണ് തൃശ്ശൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ വൈകിട്ട് ആറുമണി മുതലാണ് പത്തനംതിട്ട ജില്ലയിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിശബ്ദ പ്രചാരണം നടത്താമെങ്കിലും 5 ലധികം ആളുകൾ കൂടാൻ പാടില്ലെന്നും ശനിയാഴ്ച വരെ പൊതു യോഗങ്ങൾ പാടില്ലെന്നും കലക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാസർഗോഡ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന് പുറത്തു നിന്നെത്തിയവർ ഇന്ന് വൈകിട്ട് ആറു മണിക്കുള്ളിൽ മണ്ഡലം വിട്ടു പോകണമെന്നും ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ട്.
3280 പോലീസുകാരെയാണ് മണ്ഡലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണം പൂർത്തിയാക്കി നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാളാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക