റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോള്‍ 150 കോടിയുടെ പ്രഭയില്‍ വിളങ്ങുകയാണ് ബ്ലെസ്സിയുടെ ആടുജീവിതം. കൊച്ചിയില്‍ വച്ചു നടന്ന ഇരുപത്തഞ്ചാം ദിവസത്തിന്റെ ആഘോഷച്ചടങ്ങില്‍ ആടുജീവിതത്തിൽ നായകനും ഡിസ്ട്രിബ്യൂട്ടറുമായ പൃഥ്വിരാജ്, സംവിധായകന് ബ്ലെസ്സി തുടങ്ങിയവരും മറ്റു വിശിഷ്ടാതിഥികളും പങ്കുചേർന്നു. ചടങ്ങില്‍ വച്ച് ആടുജീവിതത്തിന്റെ വിജയത്തെപ്പറ്റിയും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും മറ്റും പ്രമുഖ മാധ്യമപ്രവര്‍ത്തകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും സംസാരിച്ചു.
ചര്‍ച്ചയില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയാണ് മോഡറേറ്റര്‍ സ്ഥാനം വഹിച്ചത്. പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ശ്രീകണ്ഠന് നായര്‍, അഭിലാഷ്, പ്രമോദ് രാമന്, റാഷിദ്, ജെവിന്‍ ടുട്ടു തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇതിനുമുന്‍പും മലയാളത്തില്‍ ഇരുപത്തിയഞ്ചുദിവസം ഓടിയ ധാരാളം സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ ഈ സിനിമയിലൂടെ നമുക്ക് മലയാളത്തിന്, കേരളത്തിന് ലോകത്തിനു മുന്നിലേക്ക് ഉയർന്നുവരാൻ ഒരു സൃഷ്ടി കിട്ടിയിരിക്കുന്നു. ഭാഷാഭേദത്തിന് അതീതമായി ജനങ്ങൾ ഉള്‍ക്കൊണ്ട ചിത്രമാണ് ആടുജീവിതം. പല മേഖലകളിലൂടെ സിനിമകളെ ശക്തമായി കുറ്റപ്പെടുത്തുമ്പോൾ പോലും ഈ ചിത്രത്തെ പുകഴ്ത്തുന്നുണ്ട്.
ഇനി ചര്‍ച്ച ചെയ്യേണ്ടത്, ഈ ചിത്രത്തെ കേരളം എങ്ങനെ പ്രയോജനപ്പെടുത്താന്‍ പോകുന്നു, ഈ സിനിമയിലൂടെ കേരളസമൂഹം എങ്ങനെ മലയാളഭാഷയെ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ പോവുന്നു എന്ന കാര്യങ്ങളാണ്, അതാണ് ചര്‍ച്ചാവിഷയമാവേണ്ടത് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ചര്‍ച്ച തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക