വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോടതിയിൽ ഹാജരാകാൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ളത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ഡാറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, വോട്ടിംഗ് മെഷീൻ സീൽ ചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും സീൽ ചെയ്യുന്നുണ്ടോ, ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര, മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റ തവണയാണോ പ്രോഗ്രാം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താൻ ആകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് കേന്ദ്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മുഴുവൻ വിവി പാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്.
ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവി പാറ്റുകളാണ് നിലവിൽ എണ്ണുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവ അടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക