രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻചിറ്റ്. സിക്ക് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടി സ്വീകരിച്ചതിൽ ചട്ടലംഘനം ഇല്ലെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ രാമക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലും ചട്ടലംഘനമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് റാലിക്കിടെ ഉത്തർപ്രദേശിലെ പിലിബിത്തിലായിരുന്നു നരേന്ദ്രമോദി വിവാദ പരാമർശം നടത്തിയത്. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ചട്ടലംഘനം ഇല്ലെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിലും തീരുമാനം എടുത്തില്ല.
പ്രധാനമന്ത്രിയുടെ പ്രസംഗം മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നും മതത്തെ കുറിച്ചുള്ള സാധാരണ പരാമർശത്തിന്റെ പേരിൽ നടപടി എടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ അത്തരത്തിൽ നടപടിയെടുക്കുന്നത് പ്രചാരണത്തിന് സ്ഥാനാർത്ഥികൾക്കുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്ന് വിലയിരുത്തുകയും പ്രധാനമന്ത്രി സർക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് വിശദീകരിച്ചത് എന്നും പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽനിന്ന് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതും കർത്താർപൂർ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി വികസനവും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലുകളും സംബന്ധിച്ച കാര്യം മോദി വിശദീകരിച്ചിരുന്നു.
സുപ്രീംകോടതി അഭിഭാഷകനായ ആനന്ദ് ജോൺ ഡെയ്ൽ ആണ് മതത്തിന്റെ പേരിൽ പാർട്ടിക്കും സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ച മോദിയുടെ നടപടി മാതൃകാ പെരുമാറ്റ ചട്ടലംഘനം ആണെന്ന് ആരോപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക