ഐപിഎൽ മത്സരങ്ങൾ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തു എന്ന് കേസിൽ നടി തമന്ന ഭാട്ടിയക്ക് നോട്ടീസ്. മഹാരാഷ്ട്ര സൈബർ സെൽ ആണ് ഐപിഎൽ മത്സരങ്ങൾ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തമന്നയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഏപ്രിൽ 29 ന് ഹാജരാകണമെന്നാണ് തമന്നയ്ക്ക് സൈബർ സെൽ നൽകിയിരിക്കുന്ന നിർദ്ദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിനും സൈബർ സെൽ നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സഞ്ജയ് ദത്തിന് നോട്ടീസ് അയച്ചിരുന്നുവെങ്കിലും രാജ്യത്തിന് പുറത്തായതിനാൽ സഞ്ജയ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ചോദ്യം ചെയ്യലിന് ഹാജരാകാനായി മറ്റൊരു ദിവസവും സമയവും നൽകണമെന്ന് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ‘ഫെയർ പ്ലേ’ ആപ്പ് ഉപയോഗിച്ച് 2023 ൽ നടന്ന ഐപിഎൽ മത്സരം സംപ്രേഷണം ചെയ്തുവെന്നും വയാകോമിന് ഇതുവഴി കോടികളുടെ നഷ്ടം ഉണ്ടാക്കി എന്നുമാണ് കേസ്.
‘ഫെയർ പ്ലേ’ ആപ്പിനെ പ്രമോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തമന്നക്കും സഞ്ജയ് ദത്തിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സൈബർ സെൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക