മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ എസ്എന്‍സി ലാവ്ലിന് കേസില്‍ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്ലിന് കേസ് പരിഗണിക്കുന്നത്. കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര് ശിവദാസന്‍, കെജി രാജശേഖരന് എന്നിവര്‍ നല്കിയ അപ്പീലുകളും കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന് നല്കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
എസ്എന്‍സി ലാവ്ലിന് കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്, കെ മോഹനചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ലാവ്ലിന് ഇടപാടിലെ ഗൂഢാലോചയില്‍ ഇവര്‍ മൂന്ന് പേരും പങ്കാളികളാണ്. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വിചാരണ ഘട്ടത്തില്‍ മാത്രമേ ഈ തെളിവുകള്‍ പരിശോധിക്കേണ്ടതുള്ളു. ലാവലിന്‍ ഇടപാടില്‍ ഹൈകോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ച കെജി രാജശേഖരന്, ആര് ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നീ കെഎസ്ഇബി ജീവനക്കാരുടെ പങ്ക് മറ്റ് പ്രതികളുടെ പങ്കാളിത്തത്തില്‍ നിന്ന് വേറിട്ട് കാണാന്‍ പാടില്ലെന്നുമാണ് സിബിഐ വാദം. കൂടാതെ പിണറായി വിജയന്, കെ മോഹനചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക