തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാദ്ധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്.
ജനങ്ങള്‍ മുണ്ട് മുറുക്കിയുടക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സയ്ക്കിടെ പിഴിഞ്ഞെടുക്കാന്‍ വാങ്ങിയ തോര്‍ത്തിനും തലയിണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്. ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സര്‍ക്കാര്‍ ഇതിന് മുമ്ബ് കേരളത്തിലുണ്ടായിട്ടില്ല. നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാത്തത് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ കീശയിലാക്കാനാണ്. കേരളത്തിലെ പൊതു ആരോഗ്യരംഗത്തിന്റെ മേന്മയെപ്പറ്റി വാചാലരാകുന്നവര്‍ക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ലാത്തത് എന്താണെന്ന് വിശദീകരിക്കണം. ധനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പോലും വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ഡോക്ടര്‍മാരെ മലയാളിയുടെ ആരോഗ്യം പരിപാലിക്കാന്‍ നിയോഗിച്ചത് ക്രൂരതയാണ്.
ഭരണം ഉപയോഗിച്ച് സി.പി.എം നേതാക്കളും കുടുംബാംഗങ്ങളും മന്ത്രിമാരും തടിച്ചു കൊഴുക്കുകയാണ്. ഇതിനെ നിയന്ത്രിക്കാന്‍ കഴിവില്ലാതെ മൂകസാക്ഷിയായി മുഖ്യമന്ത്രി മാറിയത് ഈ തട്ടിപ്പില്‍ അദ്ദേഹത്തിനും പങ്കുള്ളതിനാലാണ്. 2,07,026 കോടി രൂപയാണ് കേരളത്തിന്റെ മൊത്തം കടം. ഈ സമയത്തും കണ്ണട വാങ്ങാന്‍ അരലക്ഷം രൂപ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന സ്പീക്കറും ലക്ഷങ്ങള്‍ പൊടിച്ച് സ്വകാര്യ ആശുപത്രിയില്‍ സുഖ ചികിത്സ നടത്തുന്ന മന്ത്രിയുമൊക്കെ നാടിന് ശാപമാണെന്നും കുമ്മനം പറഞ്ഞു.
ധൂര്‍ത്തുകള്‍ കുറയ്ക്കണമെന്നും സാന്പത്തിക അച്ചടക്കം പാലിക്കണമെന്നും ഉപദേശിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്ചികിത്സയ്ക്കായി സര്‍ക്കാരില്‍ നിന്ന് വാങ്ങിയത് 1.2 ലക്ഷം രൂപ. മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയ്ക്കായാണ് മന്ത്രി ഇത്രയും തുക ചെലവിട്ടത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്പി.ശ്രീരാമകൃഷ്ണനും പിന്നാലെയാണ് ഐസക് ചെലവിട്ട കണക്കുകള്‍ പുറത്ത് വന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീണ്ട ചികിത്സയ്ക്ക് മന്ത്രി ആകെ ചെലവിട്ടത്. 1,20,048 രൂപയാണ്. മരുന്നിനായി 21,990 രൂപ ചെലവിട്ടപ്പോള്‍ മുറിവാടക 79,200 രൂപയാണ്. ഇവ തമ്മിലുള്ള അന്തരം മൂന്നിരട്ടി വരും. ചികിത്സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങാന്‍ ചെലവിട്ടത് 195 രൂപ. ഇതും സര്‍ക്കാരില്‍ നിന്ന് തന്നെ വാങ്ങി. 250 രൂപയുടെ തലയിണയും വാങ്ങി.
കണ്ണട വാങ്ങിയ ഇനത്തില്‍ പൊതുഖജനാവില്‍ നിന്ന് 49,900 രൂപയാണ് ശ്രീരാമകൃഷ്ണന് കൈപ്പറ്റിയത്. സ്പീക്കര്‍ എന്ന നിലയില്‍ 4.25 ലക്ഷം രൂപ ചികിത്സാച്ചെലവായും വാങ്ങി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക