മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. കേസില്‍ മൊത്തം 16 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസേടുത്തിരിക്കുന്നത്. പ്രതികള്‍ അറസ്റ്റിലായതോടെ അഗളി പോലീസ് സ്റ്റേഷനു മുന്നില്‍ ആദിവാസികള്‍ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചു.
മധുവിന്റെ താമസസ്ഥലം കാണിച്ചു കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോദസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും.
പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് 11പേര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. അബൂബക്കര്‍, ഉബൈദ്, ഷംസുദ്ദീന്‍, നജീബ്, രാധാകൃഷ്ണന്‍,ജൈജു, സിദ്ധിഖ്, ഹുസൈന്‍, മരക്കാര്‍, ഹുസൈന്‍,അബ്ദുള്‍ കരീം, അനീഷ് എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും കേസെടുത്തിട്ടുണ്ട്.
307, 302, 324 എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയിഞ്ച് ഐ.ജി. ജി.എം.ആര്‍ അജിത് കുമാര്‍ അറിയിച്ചു. എസ്.എസ്.എടി ആക്ടും ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസെടുക്കും. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മധു മരിക്കാന്‍ കാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്‌ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും, നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും മര്‍ദനത്തില്‍ വാരിയെല്ല് തകര്‍ത്തതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക