കണ്ണൂർ: പഴയങ്ങാടി രാമപുരം പുഴയ്ക്ക് കുറുകെ പുതുതായി നിർമ്മിച്ച പാലം ഉടൻ ഗതാഗതത്തിനായി തുറക്കും. പാലത്തിന്റെ മുകളിൽ ടാറിങ് പൂർത്തിയായി. മറ്റു ജോലികളെല്ലാം പൂർത്തിയായി വരുന്നു. ഇതുവഴിയുള്ള റോഡ് വികസിച്ചെങ്കിലും പഴയ പാലത്തിൽ കൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. കെഎസ്ടിപി പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്.
കെ.എസ്.ടി.പി.യുടെ പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നവീകരണപ്രവൃത്തി തുടങ്ങിയപ്പോൾ ഈ പാലം നിർമാണം അതിലുൾപ്പെട്ടിരുന്നില്ല. പിന്നീട് വിവിധ കോണുകളിൽനിന്ന് ശക്തമായ ആവശ്യമുയർന്നതോടെയാണ് രാമപുരം പുഴയ്ക്ക് കുറുകെ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമായതും നിർമാണപ്രവൃത്തി ആരംഭിച്ചതും.
80 മീറ്റർ നീളമുള്ള പാലത്തിന് ഏഴരമീറ്റർ വീതിയുണ്ട്. ഒരുഭാഗത്തുകൂടി ആളുകൾക്ക് നടന്നുപോകാൻ പാകത്തിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്നുകോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്. പഴയപാലത്തിന്റെ ടാറിങ് പൊളിച്ചു നീക്കി റീടാറിങ് ചെയ്യും. ഇതിനായി പുതിയ പാലം വഴി വാഹനം കടത്തിവിടും. അതുകൂടി ശരിയാക്കിയാൽ ഇവിടെ വൺവേ സമ്പ്രദായം ഭാവിയിൽ നടപ്പാവും. പുതിയ പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ പണിയും പൂർത്തിയായിട്ടുണ്ട്.
താവം റെയിൽവേ മേൽപ്പാലം കൂടെ ഉടൻ പൂർത്തിയാവുന്നതോടെ പിലാത്തറ -പഴയങ്ങാടി – പാപ്പിനിശ്ശേരി റോഡ് വികസനം പൂർത്തിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക