പ്രേതമില്ലെന്ന് തെളിയിക്കാൻ എം എൽ എ ശ്മശാനത്തിൽ കിടന്നുറങ്ങി. പ്രേതമുണ്ടെന്ന തൊഴിലാളികളുടെ പേടി കാരണം പണി മുടങ്ങിയതിനാലാണ് എം എൽ എ ഈ പ്രവൃത്തിക്കൊരുങ്ങിയത്. ഇതുവഴി തൊഴിലാളികളുടെ പേടി മാറിക്കിട്ടി. വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലക്കോൽ നഗരത്തിലെ ശ്മാശാനത്തിലാണ് എം എൽ എ നിമ്മല രാമാ നായിഡു വെള്ളിയാഴ്ച രാത്രി കിടന്നുറങ്ങിയത്. മാലിന്യകൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം, അസഹ്യമായ കൊതുകുകടി എന്നിവയൊക്കെ സഹിച്ചാണ് എം എൽ എ ശ്മശാനത്തിൽ അന്തിയുറങ്ങിയത്. തെലുഗ് ദേശം പാർട്ടിയുടെ എം എൽ എ യാണ് നിമ്മല രാമാ നായിഡു.
പ്രസ്തുത ശ്മശാനം വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എട്ടു മാസം മുൻപാണ് ശ്മശാനം പുതുക്കാനുള്ള മൂന്ന് കോടി രൂപ സർക്കാരനുവദിച്ചത്. ഇതനുസരിച്ച് പണികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പണിക്കിടെ പാതിവെന്ത ശവശരീരം കണ്ട തൊഴിലാളികൾ പേടിച്ച് പണി നിർത്തി വയ്ക്കുകയായിരുന്നു. താൻ രണ്ടു ദിവസം കൂടി ശ്മശാനത്തിൽ കിടന്നുറങ്ങാൻ പോകുകയാണെന്നും നിർമ്മാണ തൊഴിലാളികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ശനിയാഴ്ചയോടെ അൻപതോളം തൊഴിലാളികൾ എത്തി പണി പുനരാരംഭിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ ജോലിക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക