പിതൃപ്രീതിക്കായി വാവ ബലിക്കൊരുങ്ങി സംസ്ഥാനത്തെ ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും. സൂര്യന് ഉത്തരായന കാലത്തുനിന്നും ദക്ഷിണായനത്തിലേക്കു പ്രദക്ഷിണ ദിശ മാറ്റുന്ന കര്‍ക്കിടക രാശിയിലാണു ബലി തര്‍പ്പണം നടത്തുന്നത്. പിതൃക്കളുടെ മോക്ഷത്തിനായി വര്‍ഷംതോറും കര്‍ക്കിടക വാവിന് ബലിയിടുന്ന പതിവിന് ഏറെ പഴക്കമുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലിതര്‍പ്പണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ ശിവക്ഷേത്രം, ശംഖുംമുഖം കടല്‍ തീരം എന്നിവിടങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് പിതൃതര്‍പ്പണം നടത്താനായി ക്രമീകരിച്ചിരിക്കുന്നത്.
തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ അകത്തും പുറത്തുമായി ഏഴിലധികം ബലി മണ്ഡപങ്ങള്‍ ബലിതര്‍പ്പണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 250ല്‍ അധികം പേര്‍ക്ക് ഇവിടെ ബലിതര്‍പ്പണം നടത്താന്‍ സാധിക്കും. 50 ല്‍ അധികം ശാന്തിമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലെയും അവസാനവട്ട ഒരുക്കങ്ങള്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ നേരിട്ടെത്തി വിലയിരുത്തി. ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സന്ദര്‍ശനത്തിനെത്തിയിരുന്നു.
തിരുവല്ലം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ 11 -ാം തീയതി പുലര്‍ച്ചെ രണ്ടുമണി മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡിന്റെ മറ്റ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലും ദേവസ്വം ബോര്‍ഡ് നല്കുന്ന ഐഡി കാര്‍ഡ് പതിപ്പിച്ച ശാന്തിമാരായിരിക്കും ബലികര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക.
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ബലിതര്‍പണത്തിന് എത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് കാര്യങ്ങള്‍ ഇക്കുറി ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വാവ് ബലിക്കായി എത്തുന്ന ഭക്തജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. രക്ഷാപ്രവർത്തകരും വോളന്റീർമാരും നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കണം. പ്രളയ ജലത്തിൽ ഒരു കാരണവശാലും ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക