കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നിന്നും വൈദ്യ പരിശോധന കഴിഞ്ഞ് മടങ്ങും വഴി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും തന്നെയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പ്രായത്തിന്റെ അവശതകൾ മാത്രമാണുള്ളത്. ഇ സി ജിയിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ. ഇത് ഏറെ ദൂരം യാത്ര ചെയ്തതിന്റെതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ടെസ്റ്റും നടത്തി. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ആശുപത്രി വിട്ട ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ട് പോകാനാണ് സാധ്യത. തുടർന്ന് 11 മണിയോടെ പല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രാങ്കോയെ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക