സ്വപ്നം കാണാനും അതിന് വേണ്ടി പ്രയത്നിക്കാനും ഒാരോ ഭാരതീയനെയും പഠിപ്പിച്ച എ.പി.ജെ. അബ്ദുൾ കലാമിനെ പോലെ ആകാശവും വിമാനവുമായിരുന്നു ചൈനക്കാരാനായ ഒരു കർഷകന്റെ സ്വപ്നം. സ്വന്തമായി ഒരു വിമാനം വേണമെന്നായിരുന്നു ഇൗ കർഷകന്റെ മോഹം.
അതിർത്തികൾക്കപ്പുറം ചൈനയിൽ നിന്ന് അയാൾ ആ കിനാവ് കാണുമ്പോൾ അതെങ്ങനെ യാഥാർഥ്യമാക്കുമെന്ന് മാത്രം അറിയില്ലായിരുന്നു.
ചൈനക്കാരനായ കർഷകൻ സ്ഹു യൂ കുട്ടിയായിരുന്നപ്പോൾ കണ്ട സ്വപ്നം ഇന്ന് സാധിച്ചിരിക്കുകയാണ്. പക്ഷേ അതിന് വേറിട്ടൊരു രൂപമായിരുന്നു. വിമാനം വാങ്ങാനുള്ള പണം തികയാത്തതുകൊണ്ട് ഒരു ‘വിമാനം’ അങ്ങ് നിർമിച്ചു.
എയർബസ് എ 320ന്റെ മാതൃകയിൽ നിർമിക്കുന്ന വിമാനത്തിന്റെ പണിപ്പുരയിലാണ് കഴിഞ്ഞ രണ്ടുവർഷമായി സ്ഹു. ഏകദേശം 2 കോടി രൂപ ഇതിനായി മുടക്കികഴിഞ്ഞു. വെറുതെ തോന്നിയപോലെയല്ല വിമാനം നിർമിക്കുന്നത്. 1:1 അനുപാതത്തിൽ എ 320 നേർമാതൃകയാണ് ഇത്.
124 അടി നീളവും 118 അടി വീതിയും 40 അടി ഉയരവുമുള്ള ഈ വിമാനം നിർമിക്കുന്നത് സ്ഹുയും 5 കൂട്ടുകാരും ചേർന്നാണ്. പൂർണമായും പണികഴിഞ്ഞതിന് ശേഷം വിമാനം ഹോട്ടലാക്കി മാറ്റാനാണ് സ്ഹുവിന്റെ ലക്ഷ്യം. പറക്കാൻ കഴിയാത്ത ചിറകുകളുമായി ഇൗ മനുഷ്യന്റെ സ്വപ്നം ഭൂമിയിൽ തന്നെ എക്കാലത്തും നിറഞ്ഞുനിൽക്കട്ടെ എന്നാണ് ലോകവും ആശംസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക