മലപ്പുറം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃദ്രോഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണു സംഭവം നടന്നത്. കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ- സുമയ്യ ദമ്പതികളുടെ ഒരു വയസ്സുള്ള മകൾ മറിയം ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് മനുഷ്യ മനസിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മൂന്നു മാസം മുന്‍പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോൾ ഇരിക്കൂരിലെ ഡോക്ടറെ കാണിക്കുകയും ഡോക്ടർ കുട്ടിയെ ഉടന്‍ ശ്രീചിത്രയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതിനായി രാത്രി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. ഒടുവിൽ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാർട്ട്മെന്റിലും ഷമീർ ജനറൽ കംപാർട്ട്മെന്റിലും കയറി. തിരക്കേറിയ ബോഗിയിൽ കൊണ്ടുപോകുന്നതു കുഞ്ഞിന്റെ നില വഷളാക്കുമെന്നതിനാൽ പിന്നീട് സുമയ്യ കുഞ്ഞുമായി സ്ലീപ്പർ കോച്ചിൽ കയറി.
അതിനിടെ ടിക്കറ്റ് പരിശോധകർ ഓരോ കോച്ചിൽനിന്നും ഇവരെ ഇറക്കിവിട്ടു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകർ ഇവരെയും കുഞ്ഞിനേയും ഇറക്കിവിടുകയായിരുന്നു.
കണ്ണൂരിൽനിന്നു കയറി കുറ്റിപ്പുറം വരെയുള്ള ഓട്ടത്തിലും അലച്ചിലിലും പനി കൂടി കുട്ടി തളർന്നുപോയി. ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. റെയിൽവേ പൊലീസ് വന്ന് അന്വേഷിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ആർപിഎഫ് അംഗങ്ങൾ ജനറൽ കംപാർട്ട്മെന്റിലെത്തി ഷമീറിനെ അന്വേഷിക്കുമ്പോഴാണ് ഷമീർ വിവരം അറിയുന്നത്. ഉടൻ തന്നെ ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ട്രെയിനിൽ കോച്ചുകളിൽ നിന്നും കോച്ചുകളിലേക്കുള്ള അലച്ചിൽ കാരണമാകാം കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് ഡോക്ടർമാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക