തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തുമാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപിയും അറിയിച്ചു. ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.
അതേസമയം ആരെങ്കിലും നിര്‍ബന്ധമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാല്, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. വ്യാഴാഴ്ച കരിദിനമാചരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ എം.എല്‍.എ., സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ അറിയിച്ചു. പോലീസ് സംരക്ഷണം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക