ചടുലമായ ആക്ഷനും ഒറ്റവരി പഞ്ച് ഡയലോഗും ഒപ്പം സ്ക്രീന്‍ പ്രസന്‍സും, നൃത്തവുമെല്ലാം ചേരുന്ന ഒരു സ്റ്റൈൽ മന്നനാണ് നമ്മുടെയെല്ലാം മനസിലെ രജനികാന്ത്. ഇതൊന്നുമല്ലാതെ ഒരു രജനികാന്തിനെ സങ്കൽപ്പിക്കാനോ സ്ക്രീനിൽ കാണാനോ പ്രേക്ഷകർക്കിഷ്ടമല്ല എന്നുള്ളതാണ് സത്യം. പ്രേക്ഷകമനസ്സിലെ ഈ സ്റ്റൈൽ മന്നനെ അക്ഷരാർത്ഥത്തിൽ തിരിച്ചു നൽകിയ ചിത്രമാണ് ഇന്ന് റിലീസായ പേട്ട.
2012ല്‍ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറിയ കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്, ജിഗര്‍തണ്ട , മെര്‍ക്കുറി, ഇരൈവി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തലൈവരെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് പേട്ട. ശിവാജി, കബാലി, യന്തിരന്, കാലാ തുടങ്ങിയ സമീപ കാലത്തിറങ്ങിയ രജനിയുടെ മാസ് ചിത്രങ്ങളെയെല്ലാം തട്ടിച്ച് നോക്കുമ്പോൾ പേട്ടയുടെ അവതരണം എക്സ്ട്രാ മാസ്സ് എന്നുതന്നെ പറയാം. രജനികാന്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അത് ഡബിൾ ഡോസിൽ നൽകിയിരിക്കുകയാണ് കാർത്തിക് സുബ്ബരാജ് പേട്ടയിലൂടെ.
ഹിൽടോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു കോളേജിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കോളേജ് ഹോസ്റ്റലിലെ വാർഡനായ കാളി എന്ന കഥാപാത്രമായാണ് രജനിയുടെ രംഗപ്രവേശം. അത്യാവശ്യം അലമ്പക്കെയുള്ള കോളേജിലെ നിത്യസംഭവങ്ങളിലെല്ലാം കാളി ഇടപെടുന്ന രസകരമായ രംഗങ്ങളിലൂടെ ആദ്യപകുതി കടന്നു പോകുന്നു. ആദ്യ പകുതിയിൽ നിന്നും മാറി രണ്ടാം പകുതിയിൽ കാളിയുടെ വ്യക്തിജീവിതമാണ് അവതരിപ്പിക്കുന്നത്. രണ്ടാം പകുതിയിലേക്ക് കഥ കടക്കുന്നതോടെ കാളിയില്‍ നിന്ന് പേട്ട എന്ന തന്റെ യഥാര്‍ത്ഥ വൃക്തിത്വത്തിലേക്ക് നായകന് രൂപമാറ്റം ചെയ്യുന്നു.
പേട്ട എന്തിന് കാളി ആയി എന്നത് സിനിമയുടെ സസ്പെന്‍സ് തന്നെയാണ്. തിരക്കഥയിലെ മേന്മയും ചിത്രീകരണത്തിലെ വേറിട്ട തലവും തന്നെയാണ് കാര്‍ത്തിക് സുബ്ബരാജിന്റെ രജനി പരീക്ഷണത്തെ വിജയിപ്പിച്ചത് എന്നു തന്നെ പറയാം.
നായകനൊത്ത വില്ലന്മാരാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ജിത്തു എന്ന വില്ലന്‍ കഥാപാത്രമായി എത്തിയ മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ പ്രകടനം, നവാസുദ്ദിന്‍ സിദ്ദിഖിയുടെ സിംഗാര്‍ സിംങ് എന്ന കഥാപാത്രം എന്നിവ പ്രതിനായകവേഷങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ട്.
ചിത്രത്തില്‍ മാലിക്ക് എന്ന മറ്റൊരു പ്രധാന റോളില്‍ ശശികുമാറും എത്തുന്നു. കോളജ് വിദ്യാര്‍ത്ഥിയായി ബോബി സിന്‍ഹ അവതരിപ്പിച്ച കഥാപാത്രം എന്നിവ ശ്രദ്ധേയമാണ്. രണ്ടു നായികമാര്‍ ചിത്രത്തിലെത്തിയെങ്കിലും നായികപ്രാധാന്യം സിനിമയില്‍ ആവശ്യമായി വന്നിട്ടില്ല.
മലയാളികൾക്കഭിമാനിക്കാൻ നടൻ നാണികണ്ഠനും പേട്ടയിൽ ഒരു മുഴുനീള വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പശ്ചാത്തല സംഗീതം എന്നിവ മരണമാസാക്കിയിട്ടുണ്ട്,.
തിരുവിന്റെ ഛായാഗ്രഹണത്തില്‍ സ്റ്റൈല്‍ മന്നന്റെ തകര്‍ത്താട്ടം ഒപ്പം തന്നെ ക്ലാസാക്കി. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം. സണ്‍ പിച്ചേഴ്സിന്റെ നിര്‍മ്മാണത്തില്‍ കലാനിധി മാരനാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക